വിനോദസഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിലേക്ക് സഞ്ചാരികൾ എത്തുമ്പോൾ, രാജാക്കാട്ടിലെ മാതൃകാ കര്‍ഷകനായ കൃഷ്ണൻ കണ്ടമംഗലത്തിന്റെ കൃഷിയിടവും പ്രധാന ആകർഷണകേന്ദ്രമായി മാറിയിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകൾ ഈ കൃഷിയിടം കാണാനും അനുഭവിക്കാനും എത്തുന്നു. പ്രകൃതിയോടൊപ്പം ചേർന്ന് നിൽക്കുന്ന കൃഷിയുടെ മനോഹര ദൃശ്യങ്ങളും വ്യത്യസ്തമായ കാർഷിക രീതികളും ഏവരെയും ആകർഷിക്കുന്നു.
കൃഷ്ണനും ഭാര്യ രാധയും ചേർന്ന് നട്ടുപരിപാലിക്കുന്ന ഓരോ വിളയും ഇവിടെ എത്തുന്നവർക്ക് ഒരു പാഠമാണ്. കാരണം ഇത് വെറും ഒരു വിളനിലമല്ല; കാർഷിക അറിവുകളുടെ ഒരു “സർവകലശാലയാണ് ”.
പാവയ്ക്ക, കാബേജ്, മറ്റ് പച്ചക്കറികൾ എന്നിവ മുതൽ വ്യത്യസ്ത പരീക്ഷണ വിളകൾ വരെ ഇവിടെ സമൃദ്ധമായി വളരുന്നു. അതോടൊപ്പം തന്നെ, അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രം നിറഞ്ഞ മണ്ണാണ് ഈ കൃഷിയിടം. കൃഷി പഠിക്കാനും പുതിയ അറിവുകൾ കൈമാറാനും, അനുഭവങ്ങൾ പങ്കിടാനും ആഗ്രഹിക്കുന്നവരാണ് കൂടുതലും ഇവിടെ എത്തുന്നത്.
വിനോദസഞ്ചാരത്തിനായി ഇടുക്കിയിലേക്ക് എത്തുന്നവർ പോലും രാജാക്കാട്ടിലെ ഈ “രാധാ–കൃഷ്ണ വൃന്ദാവനമായ” വിളനിലം സന്ദർശിക്കാതെ മടങ്ങാറില്ല. പ്രകൃതിയുടെ ശാന്തതയും കൃഷിയുടെ സമൃദ്ധിയും ഒരുമിച്ച് അനുഭവിക്കാനാവുന്ന ഇടം എന്ന നിലയിലാണ് ഈ കൃഷിയിടം ശ്രദ്ധ നേടുന്നത്.
ഈ മണ്ണിനോടുള്ള സ്നേഹവും കൃഷിയോടുള്ള പ്രതിബദ്ധതയും നേരിൽ കാണാൻ കഴിഞ്ഞ ദിവസം പ്രശസ്ത സാഹിത്യകാരി ഡോ. ഗ്ലോറിയ മാത്യു അയമനവും കൃഷിയിടത്തിലെത്തി. വാർത്തകളിലൂടെ കേട്ടറിഞ്ഞാണ് അവർ മാതൃകാ കര്‍ഷകനായ കൃഷ്ണനെ കാണാനെത്തിയത്

